Wednesday, November 14, 2012

Bounce Imaging E-ball





ക്യാമറപ്പന്ത് 



അമേരിക്കയില്‍ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ബൗണ്‍സ് ഇമേജിങ്' കമ്പനി യാണ് ഈ ക്യാമറപ്പന്തിന്റെ സൃഷ്ടാക്കള്‍. ടെന്നീസ് ബാളിന്റെ വലിപ്പം മാത്രമുള്ള പന്തിനുള്ളില്‍ ആറു ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തീ, പുക, കാറ്റ് തുടങ്ങി അന്തരീക്ഷത്തിലെ വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനുള്ള സെന്‍സറുകളും ഇതിലുണ്ട്. ആറു ക്യാമറകള്‍ എടുക്കുന്ന വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്ത് 360 ഡിഗ്രി പനോരമിക് ചിത്രങ്ങളാണ് പന്ത് സമ്മാനിക്കുക. ചിത്രങ്ങള്‍ അപ്പപ്പോള്‍തന്നെ ലാപ്‌ടോപ്പിലേക്കോ സ്മാര്‍ട്‌ഫോണിലേക്കോ അയച്ചുതരുന്നതിനുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും പന്തിലുണ്ട്.

മങ്ങിയവെളിച്ചത്തിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളാകണ് പന്തിലുള്ളത്. ഭീകരര്‍ ജനങ്ങളെ ബന്ദിയാക്കിവെച്ച താവളങ്ങളിലോ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലോ തീപ്പിടിത്തം നടക്കുന്ന സ്ഥലങ്ങളിലോ ഈ പന്ത് ഉരുട്ടിയിട്ടാല്‍ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറച്ച് വ്യക്തമായ ചിത്രം പുറംലോകത്തിന് ലഭിക്കും.

നിലവില്‍ അയ്യായിരം ഡോളര്‍ ചെലവുവരും ഇത്തരമൊരു ക്യാമറപ്പന്ത് നിര്‍മിക്കാന്‍. എന്നാല്‍, ഗവേഷണപ്രവര്‍ത്തനങ്ങള്‍ അല്പം കൂടി വികസിച്ചാല്‍ അഞ്ഞൂറു ഡോളറായി ചെലവു കുറയ്ക്കാനാകുമെന്ന് ബൗണ്‍സിങ് ഇമേജിങ് കമ്പനിയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ്‌കോ ഓഗിലര്‍ അവകാശപ്പെടുന്നു.

ഓഗിലറും സുഹൃത്ത് ഡേവ് യങും ചേര്‍ന്നാണ് കമ്പനി തുടങ്ങിയത്. എം.ഐ.ടി.യിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. 2010ല്‍ ഹെയ്ത്തിയിലെ ഭൂകമ്പപ്രദേശങ്ങളില്‍ സന്നദ്ധസേവനത്തിനു പോയപ്പോഴാണ് ഇത്തരമൊരു ക്യാമറയെക്കുറിച്ചുള്ള ആശയം മനസിലുദിച്ചതെന്ന് ഓഗിലര്‍ പറയുന്നു. ഭൂകമ്പത്തില്‍ നിലംപതിച്ച കെട്ടിടാവശിഷടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍ കുഴങ്ങി. ഫൈബര്‍ ഒപ്ടിക്ക് ക്യാമറകള്‍ ഉപയോഗിച്ചുള്ള ചില സംവിധാനങ്ങളുണ്ടായിരുന്നുവെങ്കിലും അത് ഉപയോഗിക്കാന്‍ വിദഗ്ധര്‍ക്ക് മാത്രമേ സാധിച്ചിരുന്നുള്ളു. സാധാരണക്കാര്‍ക്കുപോലും ഉപയോഗിക്കാവുന്ന പന്തിന്റെ ആകൃതിയിലുള്ള ക്യാമറകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച ഓഗിലര്‍ ആലോചിച്ചുതുടങ്ങിയത് അന്നു മുതല്‍ക്കാണ്. 

ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൈനികസേവനമനുഷ്ടിച്ചിട്ടുള്ള സുഹൃത്ത് ഡേവ് യങിനോട് ഈ ആശയം പറഞ്ഞു. ഇത്തരമൊരു പന്ത് സൈനികര്‍ക്ക് ഏറെ ഉപയോഗപ്പെടുമെന്ന് ഡേവ് യങും പറഞ്ഞു. അങ്ങനെയാണ് ഒരു കമ്പനി രുപവത്കരിച്ച് പന്ത് നിര്‍മാണം ഉഷാറാക്കാന്‍ ഇരുവരും തീരുമാനിച്ചത്. ഇപ്പോഴും ഗവേഷണഘട്ടത്തില്‍ തന്നെ തുടരുന്ന ഈ ഇ-പന്തിന്റെ പ്രോട്ടോടൈപ്പ് മാത്രമേ ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളൂ. എന്നിട്ടുപോലും ടൈം മാഗസിന്റെ 2012 ലെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനം നേടാന്‍ ബൗണ്‍സ് ഇമേജിങിനായിട്ടുണ്ട്.

പുതുതല്ല ഈ ആശയം

പന്തുപോലൊരു ക്യാമറ നിര്‍മിക്കുകയെന്നത് പുതിയൊരു ആശയമല്ല. ലോകമെങ്ങുമുള്ള പ്രതിരോധശാസ്ത്രജ്ഞര്‍ ഇതുസംബന്ധിച്ചുള്ള ആലോചനകള്‍ നടത്തിയിട്ടുണ്ട്. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ തൊണ്ണൂറുകളില്‍ തന്നെ ഇത്തരമൊരു ക്യാമറ വികസിപ്പിച്ചെടുത്തിരുന്നു. പന്താകൃതിയിലല്ല, റോബോട്ടുകളുടെ മേല്‍ ഘടിപ്പിച്ച 360 ഡിഗ്രി ക്യാമറയായിരുന്നു ആ കണ്ടുപിടിത്തം. റോബോട്ടുകളുടെ നിര്‍മാണത്തിലെ സങ്കീര്‍ണതകളും പണച്ചെലവും കാരണം പദ്ധതി എങ്ങുമെത്താതെ പോയി.

2008 ല്‍ സ്‌കോട്ടിഷ് കമ്പനിയായ ഡ്രീംപാക്ട് ഇത്തരമൊരു ക്യാമറ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗ്രനേജ് ലോഞ്ചര്‍ ഉപയോഗിച്ച് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് തൊടുത്തുവിടാന്‍പോലും സാധിക്കുന്ന ക്യാമറപ്പന്തുകളാണ് തങ്ങള്‍ നിര്‍മിക്കാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു. പറച്ചില്ലാതെ മറ്റൊന്നും നടന്നില്ലെന്നതാണ് തമാശ. മറ്റു പ്രൊജക്ടുകളുടെ തിരക്കുകാരണം ക്യാമറപ്പന്ത് നിര്‍മാണം ഉപേക്ഷിച്ചുവെന്ന് കമ്പനി പിന്നീട് പറഞ്ഞൊഴിഞ്ഞു.

വില കുറച്ച് ഉണ്ടാക്കാനാകുമെന്നതാണ് ബൗണ്‍സ് ഇമേജിങിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഖനികളുടെ ഉള്ളിലെന്താണെന്നറിയാനും കാട്ടിലെ മണ്‍പൊത്തുകള്‍ക്കുള്ളില്‍ ജീവികളുണ്ടോ എന്നറിയാനുമൊക്കെ ബൗണ്‍സിങ് ഇമേജ് ക്യാമറകള്‍ സഹായിക്കും.

പന്തു കൊണ്ട് പൊല്ലാപ്പുമുണ്ട്

കാര്യമൊക്കെ ശരി, ഈ പന്തുകൊണ്ട് ചില പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏത് സാങ്കേതികവിദ്യയും നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ എങ്ങനെ ദുരുപയോഗം നടത്താമെന്ന് നോക്കയിരിക്കുന്നവരുണ്ടാകുമല്ലോ. അത്തരക്കാരുടെ കൈയില്‍ ഈ പന്തുകിട്ടിയാല്‍ കാര്യം കുഴയുമെന്നര്‍ഥം.

ഏതെങ്കിലും വീടിന്റെ അടുക്കളപ്പുറത്തേക്ക് ഈ പന്ത് വലിച്ചെറിഞ്ഞാല്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ പുറംലോകത്തെത്തുമെന്ന് കട്ടായം. പാപ്പരാസികളും ബഌക്ക്‌മെയിലിങ് തട്ടിപ്പുകാരുമൊക്കെ ഈ പന്ത് കൊണ്ട് കാശുണ്ടാക്കും എന്നന്നര്‍ഥം.

ഇപ്പോള്‍ വിപണിയിലുള്ള ചെറുക്യാമറകള്‍ കൊണ്ടും ഇതൊക്കെ സാധിക്കുമല്ലോ എന്ന് ചിലര്‍ ചോദിച്ചേക്കാം. പക്ഷേ ബൗണ്‍സിങ് ഇമേജിങിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ രൂപമാണ്. ഒരു കൊച്ചുപന്ത് വീടിന്റെ ഏതെങ്കിലും മൂലയില്‍ കിടന്നാല്‍ ആരുമത് ശ്രദ്ധിച്ചെന്നുവരില്ല. കാലുകൊണ്ട് അതിനെ തട്ടിത്തെറിപ്പിച്ചെന്നും വരാം. ആ പന്ത് ഉരുണ്ടുനീങ്ങുന്നത് നിങ്ങളുടെ കിടപ്പുമുറിയിലേക്കോ കുളിമുറിമിലേക്കോ ആണെങ്കിലോ....?

No comments:

Post a Comment